Thursday 11 February 2016

അഷ്ടപദി - ആമുഖം (Preface to Ashtapadi)

അഷ്ടപദി : ഏത് രീതിയിൽ സമീപിച്ചാലും ചില ഭാവനകൾക്ക്, സങ്കൽപ്പങ്ങൾക്ക്, വിഗ്രഹങ്ങൾക്ക് കേട് പറ്റാതിരിയ്ക്കണമെങ്കിൽ നല്ല നയചാതുര്യവും, ഭാഗ്യവും വേണ്ട കൃതി. അഷ്ടശ്ളോകങ്ങളുള്ള അഷ്ടപദങ്ങൾ ചേർന്ന അദ്ധ്യായങ്ങൾ ആയി ഈ 400 വരികൾ ഹൈന്ദവ ക്ഷേത്രങ്ങളിൽ സോപാന സംഗീതമായി ആലപിയ്ക്കുന്ന കാവ്യങ്ങളിൽ പ്രമുഖസ്ഥാനം എന്നും നിലനിർത്തിപ്പോരുന്നു.

അഷ്ടപദിയും ഗീതാഗോവിന്ദവും ചിലപ്പോഴൊക്കെ ജനങ്ങളെ ആശയക്കുഴപ്പത്തിൽ കൊണ്ടെത്തിയ്ക്കാറുണ്ട്. ഇവ രണ്ടും ഒന്നാണോ?

ഓറീസ്സയിൽ ജനിച്ച കവി ജയദേവൻ 12 ആം നൂറ്റാണ്ടിൽ എഴുതിയ കാവ്യമാണ് ഗീതാഗോവിന്ദം.

ഈ കൃതി 12 അദ്ധ്യായങ്ങൾ ആയി തിരിച്ച്ചിരിയ്ക്കുന്നു.

ഈ 12 അദ്ധ്യായങ്ങളിൽ ആയി ആകെ 24 പ്രബന്ധങ്ങളായി അഷ്ടപദികളും ശ്ലോകങ്ങളും ഉപവർഗ്ഗീകരിച്ച്ചിരിയ്ക്കുന്നു. ഓരോ അദ്ധ്യാ യത്ത്തിലും ഒന്നോ അതിൽ കൂടുതലോ പ്രബന്ധങ്ങൾ ഉണ്ട്.

എട്ട് ഈരടികളെ വർഗ്ഗീകരിയ്ക്കുന്നതാണ് ഒരു അഷ്ടപദി. 24 അഷ്ടപദികൾ ആണുള്ളത്. ഓരോ പ്രബന്ധത്തിനും ഉള്ളിൽ ഓരോ അഷ്ടപദിയും ഒന്നോ കൂടുതലോ ശ്ലോകങ്ങളും ആണുള്ളത്. ആദ്യ ഈരടിയ്ക്കൊപ്പം അനുപല്ലവി ആയി വരുന്ന ഈരടി എല്ലാ ഈരടികളുടേയും അവസാനം ചേർത്ത്‌ പാടുന്നു. അങ്ങനെ നോക്കിയാൽ 24 * 8 * 2 = 384 + 8 * 2 = 400 വരികൾ ആകെ അഷ്ടപദികളിൽ ഉണ്ട്.


ഹൈന്ദവമത പുനരുദ്ധാരണത്തിനായി ആദിശങ്കരൻ മുതൽ കരാളമുഖൻവരെ ഏറ്റവുമധികം ഹിംസിച്ച, തകർത്തെറിഞ്ഞ ബുദ്ധസങ്കല്പ്പത്തെ ഇവിടെ വൈഷ്ണവ അവതാരപരിവേഷം നൽകി ആദരിയ്ക്കുന്നു. ബുദ്ധവിഹാരങ്ങൾ ക്ഷേത്രങ്ങളും നമ്പൂകധീരന്മാർ നമ്പൂതിരികളും ആയ അതേ ചുറ്റമ്പലങ്ങളിൽ തർക്കത്തിൽ തോൽപ്പിച്ച് തലയറുത്തവരുടെ ആത്മാക്കളെ സാക്ഷിയാക്കി ഇന്ന് ബുദ്ധനെ വാഴ്ത്താം. തുടർച്ചയായ നാല് നാളുകളെടുത്താൽ ഒരു നേരമെങ്കിലും അഷ്ടപദിയെന്ന ഇഷ്ടസഖിയെ ഊഴമായി ഗുരുവായൂരപ്പനും അമ്പലപ്പുഴയിലെ എന്റെ സ്വന്തം കൃഷ്ണനും കേട്ടാസ്വദിയ്ക്കുന്നു. 

മഹാവിഷ്ണുവിന്റെ ദശാവതാര പരാമർശ്ശങ്ങൾ അടങ്ങിയ "പ്രളയപയോധിജലേ" എന്നാ ആദ്യ പദം, അതിനാമുഖമായുള്ള ശ്ളോകം എന്നിവ വിവർത്തനം ചെയ്ത് ചേർക്കുന്നു. ഇവിടെ പ്രധാനമായും ശ്രദ്ധിയ്ക്കേണ്ട വിഷയം, മഹാവിഷ്ണുവും ശ്രീകൃഷ്ണനും രണ്ടല്ല, ഒന്ന് തന്നെയാണ് എന്നതാണ്. അതിനാൽ തന്നെ "മത്സ്യം തൊട്ട് കൂട്ടിയ"ദശാവതാരങ്ങളിൽ കൃഷ്ണനില്ല, എന്നാൽ ബുദ്ധനുണ്ട്. ഉത്തരേന്ത്യൻ സാഹിത്യകൃതികളിൽ ഇതൊരു പുതിയ കാര്യമല്ല, എന്നാൽ മിക്കവയിലും ബുദ്ധൻ വൈഷ്ണവവതാരം ആവുമ്പോൾ ഇടം നഷ്ടപ്പെടുന്നത് അനന്തന്റെ അവതാരമായി മാറ്റി നിർത്തപ്പെടുന്ന ബലരാമനാണ്. പൂർണ്ണാവതാരമായി കൃഷ്ണനെ സങ്കൽപ്പിയ്ക്കുന്ന രീതി ഭൂരിപക്ഷ കൃതികളിലും കാണാം, അവിടെ ബുദ്ധൻ ബലരാമനെ നിഷ്ക്കാസിതനാക്കി പട്ടികയിൽ സ്ഥാനംപിടിയ്ക്കുന്നു. എന്നാൽ കടുത്ത ഭക്തി മത വർണ്ണ സാഹിത്യഭീകരർ പൊതുവേ ശ്രീരാമനെ പൂർണ്ണാവതാരമാക്കുകയും, ദാത്തത്രയനെ ബലരാമന് പകരക്കാരൻ ആക്കുകയും ചെയ്തു വരുന്നു.

പുരാണങ്ങളിൽ ഏതാണ്ട് 42 അംശാവതാരങ്ങൾ മഹാവിഷ്ണുവിന്റേതായി നമുക്ക് കാണുവാൻ കഴിയും. ദാത്തത്രയനും, മോഹിനിയും, നാരായണൻ, ഹയഗ്രീവൻ, സനൽകുമാരനും ഒക്കെ ഈ പട്ടികയിൽ വരുന്നവരാണ്. വിവാദ വിഷയങ്ങൾക്ക് തല്ക്കാലം വിട, ആദ്യ അഷ്ടപദിയ്ക്ക്   ആമുഖമായി ഗീതഗോവിന്ദത്തിൽ ജയദേവകവി ഒരുക്കുന്ന പശ്ചാത്തലത്തിലൂടെ ....

ശ്ലോകം - ഒന്ന്

മേഘൈർമേദുരമംബരം,വനഭൂവഃ ശ്യാമാസ്തമാലദ്രുമൈഃ
നക്തം ഭീരുരയം, ത്വമേവ തദിമം രാധേ, ഗൃഹം പ്രാപയ
ഇഥം നന്ദനിദേശശ്ചലിതയോഃ പ്രത്യദ്ധ്വകുഞ്ജബ്രുമം
രാധാമാധവയോഃ ജയന്തി യമുനാകൂലേ രഹഃ കേളയഃ

കാർമേഘങ്ങൾ ഉരുണ്ട് കൂടിയ ആകാശവും, അന്തിവെളിച്ചത്തെ കടന്നു വരാനനുവദിയ്ക്കാത്ത ഇലകൾ തിങ്ങിയ ഉയരം കൂടിയ തമലവൃക്ഷങ്ങളും ചേർന്ന് നന്ദനവനത്തിലെ ആ സന്ധ്യയ്ക്ക് കടുത്ത ഇരുൾ പകർന്നു. കൃഷ്ണനു പൊതുവേ രാത്രിയുടെ ഇരുട്ടിനോട് ഭയമാണെന്നറിയാവുന്ന സ്നേഹനിധിയായ പിതാവ് നന്ദഗോപർ കൂട്ടത്തിൽ മുതിർന്നവൾ ആയ രാധയോട് കൃഷ്ണനെ സുരക്ഷിതമായി ഭവനത്തിൽ എത്തിയ്ക്കുവാൻ ആവശ്യപ്പെടുന്നു. അവർ രണ്ട് പേരും മാത്രമായുള്ള ആ യാത്രയ്ക്കിടയിൽ യമുനാനദിക്കരയിലെ, വൃക്ഷച്ചുവട്ടിൽ പടർന്ന് കയറിയ വള്ളിപ്പടർപ്പുകൾ രൂപം നല്കിയ ലതാഗൃഹത്തിന്റെ മറയിൽ വച്ച് , രാധയും കൃഷ്ണനും രാസലീലകളാടി ദേഹദേഹീദാഹം ശമിപ്പിച്ചു.

ശ്ലോകം രണ്ട്

വാഗ്ദേവതാചരിതചിത്രിതചിത്തസത്മാ
പത്മാവതീചരണചാരണചക്രവർത്തി
ശ്രീവാസുദേവരതികേളികഥാസമേതം
ഏതം തനോതി ജയദേവകവി:പ്രബന്ധം.

ഹൃദയം നിറയെ വാഗ്ദേവതയുടെ സാന്നിദ്ധ്യം അനുഭപ്പെടുന്ന കവി ജയദേവൻ,( രചനകൾ നടത്തുവാനുള്ള അഭിനിവേശം നിറയുമ്പോൾ ) രാധാറാണിയുടെ മുഖ്യഭക്തൻ കൂടിയായതിനാൽ (ഭാര്യ പദ്മാവതിയുടെ നൃത്തത്തിനുതകുന്ന വരികൾ ചിട്ടപ്പെടുത്തി നല്കേണ്ടത് ആവശ്യമാകയാൽ) രാധയുടേയും കൃഷ്ണന്റേയും രതിക്രീഡകളുടെ വിവരണങ്ങൾ അടങ്ങിയ ഈ പ്രബന്ധം രചിയ്ക്കുകയാണ്. 

ശ്ലോകം - മൂന്ന്

യദി ഹരിസ്മരണേ സരസം മനോ
യദി വിലാസകലാസു കുതൂഹലം
മധുരകോമളാന്തപദാവലീം
ശൃണു സദാ ജയദേവസരസ്വതീം.

അല്ലയോ സഹൃദയാ, നിൻ ഹൃദയം വിഷ്ണുവിന്റെ സ്മരണകളാൽ തരളമാകുന്നെങ്കിൽ, കൃഷ്ണരാധമാരുടെ ദിവ്യലീലകളിൽ നിനക്ക് ജിജ്ഞാസയുണ്ടെങ്കിൽ, മധുരവും മനോഹരവുമായ പദങ്ങൾ കൊരുത്തെടുത്ത ഈ ഹാരം വണീദേവിയ്ക്ക് സമർപ്പിച്ച് ജയദേവൻ ഇവിടെ നിനക്കായി കരുതിയിരിയ്ക്കുന്നു.

ശ്ലോകം - നാല്

വാചഃ പല്ലവയത്യുമാപതിധരഃ സന്ദർഭശുദ്ധിം ഗിരാം
ജാനീതേ ജയദേവ ഏവ ചരണശ്ലാഘ്യോ ദുരുഹാദൃതേ
ശൃംഗാരോത്തര സത്പ്രമേയ രചനൈഃ ആചര്യഗോവർദ്ധന
സ്പർദ്ധീ കോപി ന വിശ്രുത ശ്രുതിധരോ ധോയീ-കവിക്ഷമാപതിഃ

കവിയായ ഉമാപതി പദപ്രയോഗ ചാതുരിയിൽ അഗ്രഗണ്യൻ തന്നെ, ശരണന്റെ കൃതികൾ ദുർഗ്രാഹ്യമാണ്, ഗോവർദ്ധനാചര്യ ആണെങ്കിലോ ശൃംഗാരരസ വർണ്ണനയിൽ ആരാലും ദുർജ്ജയൻ, ഇനി കവികളുടെ രാജൻ ആയ ധോയി എല്ലാവരേയും തന്റെ വരികളാൽ പിടിച്ചടുപ്പിയ്ക്കുന്നു. ഈ കവികളൊക്കെ ഉണ്ടെങ്കിലും ജയദേവൻ മാത്രമറിയുന്ന ഒന്നുണ്ട്, അത് പ്രസ്തുത സാഹചര്യത്തിന് ഏറ്റവും ഉദാത്തമായ വാക്കുകൾ കോർത്ത് എങ്ങനെ കാവ്യഹാരം നിർമ്മിയ്ക്കണം എന്നതാണ്. 

ഇനി അഷ്ടപദിയിലേയ്ക്ക്....

അഷ്ടപദി 1 - പ്രളയപയോധിജലേ ( Ashtapadi 1 - Pralayapayodhi Jale )

(രാഗം - മാളവി, (സൗരാഷ്ട്രം) , താളം - ആദി)

പ്രളയ പയോധിജലേ, കൃഷ്ണ! ധൃതവാനസി വേദം
വിഹിതവഹിത്രചരിത്രമഖേദം കേശവധൃത! മീനശരീര
ജയജഗദീശഹരേ! കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ

അല്ലയോ കൃഷ്ണാ, മഹാപ്രളയജലത്തിലൂടെ മത്സ്യശരീരനായി സമുദ്രത്തിൽ നിന്നും വേദങ്ങളെ വീണ്ടെടുക്കാൻ നീ അവതരിച്ചു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു. വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു. സിന്ധൂനദീതട, ഹുയാംഹോ, നൈൽ , മേഹർഗാവ് , എന്നിങ്ങനെ  ലോകത്തെ എല്ലാ പുരാതനസംസ്ക്കാരങ്ങളിലും, ബൈബിളിൽ നോഹയുടെ പേടകം ഉൾപ്പടെ ഇത്തരം ഒരു കഥ ഉണ്ട്.)

ക്ഷിതിരതി വിപുലതരേ ഹരേകൃഷ്ണ!തവ തിഷ്ഠതിപ്രൃഷ്ഠേ
ധരണിധരണകിണ ചക്രഗരിഷ്ഠേ കേശവധൃത-
കച്ഛപരൂപ!ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ

ഹരേകൃഷ്ണാ, സമുദ്രത്തിൽ താണുപോകുമായിരുന്ന മാന്ഥരപർവ്വതത്തെ കൂർമ്മമായി അവതരിച്ച് നിന്റെ ശക്തവും വിശാലവുമായ പുറത്താൽ താങ്ങി നിർത്തി പലാഴിമഥനത്തിനു നീ തുണയരുളി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ദുർവാസാവ് മഹർഷിയുടെ സമ്മാനമായ കല്പ്പകദൃമഹാരം ദേവേന്ദ്രന്റെ അന്നത്തെ ആനയുടെ പുറത്ത് വയ്ക്കുകയും, പുഷ്പഗന്ധമേറ്റ് വന്ന ഭ്രമരങ്ങളുടെ സല്യത്താൽ അസഹിഷ്ണത പൂണ്ട ആന, അത് വലിച്ച് താഴെയിട്ട് ചവുട്ടിയരയ്ക്കുകയും, ഇത് കണ്ട് കോപിഷ്ടനായ മുനിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ദരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടു പോയ മന്ഥര പർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് വിഷ്ണു ആമയായ് അവതാരമെടുത്തു. തന്റെ പുറത്തുതാങ്ങി പർവതത്തെമേല്പോട്ടുയർത്തി.)

വസതി ദശനശിഖരേ- ഹരേകൃഷ്ണ! ധരണീ തവ ലഗ്നാ
ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-
സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.

ഹരേകൃഷ്ണാ, വരാഹരൂപത്തിൽ അവതരിച്ച് നിന്റെ ബലമേറിയ തേറ്റയാൽ ഭൂമിയെ നീ ഉയരത്തി സംരക്ഷിച്ചപ്പോൾ ചന്ദ്രക്കലയ്ക്ക് സദൃശമായ മനോഹര ദർശനമായി അത്. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു)

തവകരകമലവരേ കൃഷ്ണ! നഖമത്ഭുതശൃംഗം
ദളിത ഹിരണ്യകശിപുതനുഭൃംഗം കേശവ ധൃത-
നരഹരിരൂപ! ജയ ജഗദീശ ഹരേ കൃഷ്ണ ജയ ജഗദീശ.

അല്ലയോ കൃഷ്ണാ, നരസിംഹരൂപമെടുത്ത നീ കരങ്ങളിലെ കരങ്ങളിലെ ഘോരമായ നഖത്താൽ ഹിരണ്യകശ്യപനെന്ന അസുരപ്രമാണിയെ പിച്ചിച്ചീന്തുമ്പോൾ നിനക്ക് മുന്നിൽ അവൻ ഒരു വണ്ടിനോളം നിഷപ്രഭനായിരുന്നു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണു കൃതയുഗത്തിൽ എടുത്ത അവസാനത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് എന്ന വരം വാങ്ങി. ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.)

ഛലയസി വിക്രമണേ കൃഷ്ണ! ബലിമത്ഭുതവാമന
പദനഖനീരജനിത ജനപാവന കേശവ, ധൃത-
വാമനരൂപ, ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.

അല്ലയോ കൃഷ്ണാ, യുവബ്രഹ്മചാരിയായ വാമന അവതാരത്തിൽ നീ അസുരച്ചക്രവർത്തി മഹാബലിയോട് മൂന്നടി മണ്ണീരന്നു. പിന്നീട് വിക്രമാനായ നീ കൗശലത്താൽ പ്രപഞ്ചത്തെ മൂന്നടിയായളന്നു . നിന്റെ പാദനഖങ്ങളെ തഴുകുന്ന ജലം പുണ്യമുള്ളതായി തീരുന്നു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. ദേവന്ദ്രന്റെ മിഥ്യാഭയത്തിൽ ഗതികെട്ട് അദിതിയുടേയും കശ്യപന്റെയും പുത്രനായി ഗംഗയുടെ തീരത്തെ ആശ്രമത്തിൽ അവതരിച്ച“വടു” ആയിരുന്നു വാമനൻ. മഹാബലി യാഗം നടത്തിയ നർമ്മദാനദിയുടെ തീരത്തെത്തി മൂന്നടി മണ്ണ് തപസ്സ് ചെയ്യുവാൻ ഭിക്ഷ യാചിച്ച ബാലൻ, ദാനം ലഭിച്ചപ്പോൾ പ്രപഞ്ചം നിറഞ്ഞ രൂപാന്തരം പ്രാപിച്ച്, രണ്ടടിയിൽ തന്നെ പ്രപഞ്ചമളന്ന്, മൂന്നാം കാല്വയ്പ്പിനിടം തേടി. ശിരസ്സ് കുനിച്ച മഹാബലിയെ ഗിരികളും സമതലവും ഉപേക്ഷിച്ച് സമുദ്രതടമായ പാതാളത്തിലേക്കയച്ച് ഇന്ദ്രന്റെ ഭയമാകറ്റി )

ക്ഷത്രിയ രുധിരമയേ കൃഷ്ണ! ജഗദപഗതപാപം
സ്നപയസി പയസി ശമിതഭവതാപം കേശവ ധൃത-
ഭൃഗുപതിരൂപ! ജയ ജഗദീശഹരേ, കൃഷ്ണ! ജയ ജഗദീശ.

ഹേ, കൃഷ്ണാ, പാപികളായ ക്ഷത്രിയരെ നിഗ്രഹിച്ച് സാധുജനസംരക്ഷണാർഥം നീ ഭാർഗ്ഗവരാമാനായി അവതരിച്ചു. രുധിരപ്പുഴകളാൽ നീ ദുരിതങ്ങൾ തുടച്ച് നീക്കി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദ പുരുഷനായി നിലകൊള്ളുന്നു. ദക്ഷിണ ഭാരതത്തിലേക്കുള്ള ആര്യാവർത്തത്തിന്റെ കൈയേറ്റമായിട്ടാണ്‌ പലരും പരശുരാമൻ ദക്ഷിണഭാരതത്തിൽ ബ്രാഹ്മണക്ഷേത്രങ്ങൾ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദ പുരുഷനാവുന്നു.)

വിതരസി ദിക്ഷുരണേ കൃഷ്ണ! ദിക്പതി കമനീയം
ദശമുഖമൌലിബലിം രമണീയം കേശവധൃത-
രഘുപതിരൂപ! ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.

ഹേ, കൃഷ്ണാ, ശ്രീരാമനായി രഘുവംശത്തിൽ അവതരിച്ച നീ, ദശമുഖനായ രാക്ഷസരാജാവ് രാവണനെ നിഗ്രഹിച്ചു. സകല ദിശകളിലും ധർമ്മം പരിപാലിച്ചു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു.പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. വനവാസത്തിനു ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.)

വഹസി വപുഷി വിശദേ കൃഷ്ണ! വസനം ജലദാഭം
ഹലഹതിഭീതിമിളിത യമുനാഭം കേശവ ധൃത-
ഹലധരരൂപ!ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.

ഹേ കൃഷ്ണാ, ബലരാമനായി അവതരിച്ച നീ വെള്ളിമേഘം പോലെ തിളങ്ങുന്നവനെങ്കിലും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. കറുത്ത നദിയായ കാളിന്ദിയെ കലപ്പയാൽ ഇഷ്ടാനുസരണം യമുനയിൽ ലയിപ്പിച്ചവനാണു നീ. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ബാലദേവൻ, ബാലഭദ്രൻ, ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ.അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടു കൂടിയവരുമായതു കൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായി ത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീ രാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ആധുനിക പുരാണസംഹിതകൾ മഹാവിഷ്ണുവിന്റെ അവതാരമായി പരിഗണിയ്ക്കാതെ ബലരാമനെ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതാ യുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.)

നിന്ദസി യജ്ഞ വിധേ കൃഷ്ണ ! അഹഹ ശ്രുതിജാതം
സദയഹൃദയദർശിതപശുഘാതം കേശവധൃത-
ബുദ്ധശരീര! ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.

ഹേ കൃഷ്ണാ, നീ അനുപമകൃപാനിധിയായ ബുദ്ധനായി അവതാരമെടുത്തു. യജ്ഞങ്ങളിലെയും ആചാരങ്ങളില്ലേയും മൃഗബലി പോലെയുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു. ബുദ്ധമതം തകർത്തെറിഞ്ഞ വർണ്ണാശ്രമികൾ തന്നെ പിന്നീട് ശ്രീബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കി.ബുദ്ധമതക്കാർ ഇതംഗീകരിയ്ക്കുന്നില്ല, നാസ്തികതയൊടടുത്ത് നില്ക്കുന്ന ബുദ്ധമതതത്വങ്ങൾ ബഹുദൈവ ഹിന്ദുത്വത്തെ നിഷേധിയ്ക്കുന്നു. എന്നാൽ ഹരിവംശം 1.41, ഭാഗവതപുരാണം 1.3.24., 2.7.37, 11.4.23, ഗരുഢപുരാണം 1.1, 2.30.7, 3.15.26, അഗ്നിപുരാണം 16, നാരദപുരാണം 2.72, ലിംഗപുരാണം 2.71, പദ്മപുരാണം 3.2 എന്നിവിടങ്ങളിലെല്ലാം ബുദ്ധനെ കുറിച്ച് എഴുതിച്ചേർത്ത് എന്നാൽ അസുരനിഷാദ ജന്മങ്ങളെ തെറ്റായ ആത്മീയ മാര്ഗ്ഗം കാട്ടി നിത്യനരകത്തിൽ എത്തിയ്ക്കുവാൻ അവതരിച്ചതാണെന്ന് കൂടി പറഞ്ഞ് വെടക്കാക്കി തനിക്കാക്കി എന്ന പറയുന്നതാവും ഉത്തമം)

മ്ലേച്ഛനിവഹനിധനേ കൃഷ്ണ! കലയസി കരവാളം
ധൂമകേതുമിവ കിമപി കരാളം കേശവ, ധൃത-
ഖൾഗിശരീര! ജയജഗദീശഹരേ കൃഷ്ണ! ജയ ജഗദീശ.

ഹേ കൃഷ്ണാ, ധൂമകേതുവിനെ പോലെയുള്ള കരവാളുമായി നീ ഇനി കല്ക്കിയായി അവതരിയ്ക്കും. കളിയുഗാന്ത്യത്ത്തിൽ മ്ളേച്ഛ ജനതയുടെ ഭീകര അന്ത്യത്തിന് നീ വഴിയൊരുക്കും. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. ദേവനാഗിരിയിൽ കൽക്കി എന്ന വാക്കിനർത്ഥം 'അനശ്വരത','വെളുത്ത കുതിര' എന്നൊക്കെയാണ്. 'മാലിന്യത്തെ അകറ്റുന്നവൻ' എന്നർത്ഥമുള്ള 'കൽക' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു. കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു. വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും.മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും.അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും. ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ  ലയിക്കും)

ശ്രീജയദേവകവേഃകൃഷ്ണ! ഇദമുദിതമുദാരം
ശൃണു ശുഭദം സുഖദം ഭവസാരം കേശവ, ധൃത
ദശവിധരൂപ ജയ ജഗദീശ ഹരേ കൃഷ്ണ ! ജയ ജഗദീശഹരേ.

ജയദേവനായ കവി ആദിവിഷ്ണുവിന്റെ ദശാവതാരങ്ങൾ ഇവിടെ വിവരിച്ചു. ഭക്തര്ക്ക് ഇത് ഐശ്വര്യവും സന്തോഷവും ഒപ്പം ശരിയായ പ്രാപഞ്ചിക നിലനില്പ്പും സാധ്യമാക്കട്ടേ.

Sunday 21 June 2015

അഷ്ടപദി 24 - നിജഗാദ സാ യദുനന്ദനേ (Ashtapadi - 24 - Nijgaada Saa Yadunandane)

രാധാകൃഷ്ണന്മാർ കലഹാനന്തരം സംഗമിച്ച്, രാസക്രീഡയ്ക്ക് ശേഷം ആലസ്യത്തിൽ ആണ്ട് കിടന്ന രാധ ഉന്മാദഭരിതയായി കൃഷ്ണനോട് പറയുന്നതാണീ അവസാന അഷ്ടപദിയിൽ.

രാഗം : സുരുട്ടി, ചക്രവാകം)

കുരു യദുനന്ദന ചന്ദന ശിശിര തരേണ കരേണ പയോധരേ 
മൃഗമദ പത്രകമത്ര മനോഭവ മംഗല കലശ സഹോദരേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

അല്ലയോ മഹാനായ യദുനന്ദനാ.. നിന്റെ ചന്ദന തൈലത്തിലും കുളിർമ്മയുള്ള കരയുഗങ്ങളാൽ കാമദേവന്റെ കലശങ്ങളായ എന്റെസ്തനങ്ങളിൽ കസ്തൂരിതൈലം ലേപനം ചെയ്താലും.. അത് വഴി ഞാൻ നിന്നിൽ പൂർണ്ണമായി ലയിയ്ക്കട്ടേ.. യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

അളികുലഭഞ്ജന മഞ്ജനകം രതിനായക സായക മോചനേ
ത്വദധര ചുംബന ലംബിത കജ്ജളമുജ്ജ്വലയ്യ് പ്രിയ ലോചനേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

അല്ലയോ പ്രിയനേ.. മന്മഥന്റെ ശരങ്ങൾ അവസാനമില്ലാതെ കടക്കണ്ണൂകളാൽ എയ്തിരുന്ന കണ്ണുകളിലെ കരിമഷി അലങ്കരിച്ച എന്റെ കണ്ണൂകൾ നിന്റെ ചുംബനങ്ങളാൽ മഷി മാഞ്ഞ് ഒഴിഞ്ഞ ആവനാഴി പോലെ ആയിരിയ്ക്കുന്നു. തേനീച്ചക്കൂട്ടത്തെ പോലെ ഇരുണ്ട കരിമഷിയാൽ നീ എന്റെ കണ്ണൂകളെഴുതി അവയ്ക്ക് ചൈതന്യം പകരൂ.. യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

നയന കുരംഗ തരംഗ വികാസ നിരാശകരേ ശ്രുതി മൺഡലേ 
മനസിജ പാശ വിലാസധരേ ശുഭവംശേ നിവേശായ കുണ്ഡലേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ഓ.. പ്രിയനേ.. എന്റെ മിഴികളിലെ മാൻപേടകളുടെ തുള്ളീച്ചാട്ടത്തെ പരിധി വിടാതെ പ്രതിരോധിയ്ക്കുന്ന കർണ്ണങ്ങളെ നീ ആഭരങ്ങളാൽ അലങ്കരിച്ചാലും..കാമദേവൻ തന്റെ പാശത്താൽ തീർത്ത കെണി പോലെ ആ കുണ്ഡലങ്ങൾ എന്റെ കടമിഴിയുടെ കടാാക്ഷങ്ങളെ പ്രതിരോധിയ്ക്കട്ടേ.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 


ഭ്രമരചയം രചയന്ത മുപരി രുചിരം സുചിരം മമ സംമുഖേ 
ജിതകമലേ വിമലേ പരികർമയ നർമ്മജനകമലകം മുഖേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ഓ.. പ്രിയനേ.. എന്റെ അഴിഞ്ഞു കിടക്കുന്ന കേശഭാരം നീ കാണുന്നില്ലേ? അവ നിനക്ക് ഒരു താമരപ്പൂവിനു ചുറ്റും തേനീച്ചക്കൂട്ടം പറക്കുന്ന പ്രതീതി ഉളവാക്കുന്നില്ലേ? എന്റെ നളിനത്തെ അതിശയിപ്പിയ്ക്കുന്ന ഈ മുഖത്ത് നിന്നും ആ ചിതറിക്കിടക്കുന്ന ചുരുണ്ട കാർകുഴൽ നീക്കിയാലും, അതിനെ പ്രിയകരമായ രീതിയിൽ അലങ്കരിച്ചാലും.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

മൃഗമദ രസവലിതം ലളിതം കുരു തിലകമലിക രജനീകരേ 
വിഹിതകളങ്കകലം കമലാനന വിശ്രമിത ശ്രമശീകരേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

അല്ലയോ.. കമലാനനാ.. രതിക്രീഡയിലെ വേപധു തങ്ങി നിന്ന് ബാഷ്പീകരിയ്ക്കയാൽ എന്റെ നെറ്റിത്തടത്തിൽ ചന്ദ്രനിലെ മാൻപേട ന്നപോലെ അടയാളം സൃഷ്ടിയ്ക്ക-പ്പെട്ടിരിയ്ക്കുന്നു. ഈ കസ്തൂരിയാൽ അർദ്ധചന്ദ്രനായി നീ വിശേഷിപ്പിയ്ക്കുന്ന എന്റെ നെറ്റിത്തടത്തിൽ ഒരു തിലകം ചാർത്തി തന്നാലും.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

മമ രുചിരേ ചികുരേ കുരു മാനദ മാനസിജ ധ്വജ ചാമരേ 
രതിഗളിതേ ലളിതേ കുസുമാനി ശിഖണ്ഡി ശിഖണ്ഡക ഡാമരേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ഓ... പ്രിയനേ.. മറ്റുള്ളവരെ മാനിയ്ക്കുകയും, പരിഗണിയ്ക്കുകയും ചെയ്യുക നിന്റെ ശീലമാണ്. പൂക്കളാൽ അലങ്കരിച്ച എന്റെ കേശഭാരത്തെ നീ പീലി വിടർത്തിയാടുന്ന മയിലിന്റെ വർണ്ണപ്പീലികളോട് ഉപമിച്ചു. എന്നാൽ ഇപ്പോൾ രതിയുടെ ആവേശത്തിൽ കാമദേവന്റെ പതാക പോലെ ഉലഞ്ഞാടി കെട്ടഴിഞ്ഞ്, വിടർന്ന് അത് ഒരു വശത്തേയ്ക്ക് വീണു കിടക്കുന്നു. നീ അതിനെ മൂന്നായി വകഞ്ഞ് കെട്ടി അതിൽ പൂക്കളും, മുട്ടുകളും അടുക്കി സ്വർഗ്ഗീയ സുഗന്ധം നിറച്ചാലും... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 


സരസഘനേ ജഘനേ മമ ശംബര ദാരണ വാരണ കന്ദരേ 
മണി രസനാ വസനാഭരണാനി ശുഭാശയ വാസയ സുന്ദരേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ഓ.. പ്രിയനേ.. എല്ലാം കൊണ്ടും പരിപൂർണ്ണനായവനേ.. നിന്റെ കമലസമാനമായ കരങ്ങൾ എല്ലാ ഐശ്വര്യങ്ങൾക്കും നിദാനമാണ്. രസഭരിതമായ നിന്റെ ഹൃദയം, അതിലെ വിചാരധാര ആണ് എല്ലാ പ്രത്യേകതകൾക്കും കാരണമായിട്ടുള്ളത്. ഞാൻ .. എന്റെ എല്ലാം നിനക്ക് സമർപ്പിച്ചു കഴിഞ്ഞു, ഇനി വിവസ്ത്ര ആക്കിയ നീ തന്നെ എന്നെ വസ്ത്രങ്ങളാൽ, രത്നഭരിതമായ ആഭരണങ്ങളാൽ എന്റെ ശരീരവും, അരക്കെട്ടും, കാമദേവന്റെ ഹസ്തത്തിൻ ഉറവിടവും അലങ്കരിച്ചാലും.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

ശ്രീജയദേവ വചസി രുചിരേ ഹൃദയം സദയം കുരു മൺഡനേ 
ഹരിചരണ സ്മരണാമൃത കൃതകലി കലുഷ ഭവജ്വര ഖണ്ഡനേ
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ശ്രീ ജയദേവ കവിയാൽ രചിയ്ക്കപ്പെട്ട ഈ വളരെ പ്രത്യേകതകൾ നിറഞ്ഞ വരികൾ ആസ്വാദകന്റെ മനസ്സിൽ ഭക്ത്യോന്മാദങ്ങൾ നിറയ്ക്കട്ടേ..അവ ശ്രീഹരിയുടെ പാദകമലങ്ങളുടെ അമൃതമയമായ സ്മരണകൾ ആകയാൽ, കലിയുഗത്തിന്റെ എല്ലാവിധ കളങ്കങ്ങളും, വ്യാധികളും, പാപങ്ങളിൽ നിന്നും മുക്തി പ്രദാനം ചെയ്യുന്നതാണ്. രതിക്രീഡയിൽ ഉന്മാദത്തിന്റെ ശൃംഗം സ്പർശ്ശിച്ച രാധ.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു.

(ഇത് അവസാനത്തെ അഷ്ടപദിയാണ്. ഇതിന് ശേഷവും ഗീതഗോവിന്ദത്തിൽ ശ്ലോകങ്ങൾ ഉണ്ട്. അക്രൂരനോടൊപ്പം മധുരയ്ക്ക് പോയ കൃഷ്ണൻ പിന്നീടൊരിയ്ക്കലും രാധയൊടൊപ്പം കഴിഞ്ഞിട്ടില്ല, വിടപറയും നേരം അവൾക്ക് സമ്മാനിച്ച  ആ പുല്ലാങ്കുഴൽ മാത്രമായി കണ്ണൻ!


വർഷങ്ങൾക്ക് ശേഷം സമുദ്രതീരത്ത് പൂർണ്ണസൂര്യഗ്രഹണ സമയത്തെ ബലിച്ചടങ്ങുകളിലാണ് അവസാനമായി അവർ കാണുന്നത് ; പരസ്പരം നോക്കിനിന്നതും, കണ്ണുകൾ നിറഞ്ഞൊഴുകിയതുമല്ലാതെ ഒരു വാക്കും പരസ്പരം ഉരിയാടിയില്ല, ആലിംഗനമോ, സപർശ്ശനമോ പോലും ഉണ്ടായില്ല; അപ്പോഴേയ്ക്കും രാധ വെറും ഒരു വീട്ടമ്മയും, ശ്രീകൃഷ്ണൻ രാജ്യതന്ത്രജ്ഞനും ആയിക്കഴിഞ്ഞിരുന്നു. )  

Friday 19 June 2015

അഷ്ടപദി 23 - ക്ഷണമധുനാ നാരായണ (Ashtapadi - 23 - Kshanamadhuna Narayana)

(ലതാനികുഞ്ജത്തിൽ ആഗതയയായ രാധയിൽ അവശേഷിയ്ക്കുന്ന കോപവും, ശങ്കയും മധുര ഭാഷണത്തിലൂടെ അകറ്റി അവളെ തന്നിലേയ്ക്ക് ആകർഷിയ്ക്കുന്ന മാധവനെ ആണ് ഈ അഷ്ടപദിയിൽ വിവരിയ്ക്കുന്നത്.

രാഗം - നാഥനാമക്രിയ)

കിസലയ ശയനതലേ കുരു കാമിനി ചരണ നളിന വിനിവേശം
തവ പദപല്ലവ വൈരി പരാഭവ മിദമനുഭവതു സുവേശം
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ.. പൂമുട്ടുകൾ വിതറിയ ഈ പുഷ്പതൽപ്പത്തിൽ നീ പാദം ഊന്നിയാലും... നിന്റെ തളിര് പോലെയുള്ള പാദങ്ങളുടെ മാർദ്ദവത്തെ അനുഭവിച്ച് ഈ പുഷ്പ്പശയ്യ അസൂയപ്പെടട്ടെ... ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

കരകമലേന കരോമി ചരണ മഹമാഗമിതാസി വിദൂരം 
ക്ഷണമുപകുരു ശയനോപരി മാമിവ നൂപുര മനുഗതി ശൂരം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ..നീ നഗ്നപാദയായി വനാന്തരത്തിലൂടെ വളരെ ദൂരം സഞ്ചരിച്ച്.. ക്ലേശിച്ച് എന്റെ അരികിൽ എത്തിയിരിയ്ക്കുന്നു. തളർന്നു പോയ നിന്റെ ആ പാദങ്ങളെ ഞാൻ എന്റെ കരങ്ങളാൽ തലോടി ക്ലേശമകറ്റട്ടേ... നിന്റെ ആ പാദസരങ്ങൾ ഈ പുഷ്പ്പശയ്യയിൽ എനിയ്ക്കരുകിൽ വച്ചാലും.. അവ എന്റെ കരലാളനയിൽ താളലയങ്ങൾ സൃഷ്ടിയ്ക്കട്ടേ.. 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.


വദന സുധാനിധി ഗളിതമമൃതമിവ രചയ വചന മനുകൂലം 
വിരഹ മിവാപനയാമി പയോധര രോധക മുരസി ദുകൂലം
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ.. ചന്ദ്രബിംബത്തെ തോൽപ്പിയ്ക്കുന്ന സൌന്ദര്യം തുടിയ്ക്കുന്ന ആ മുഖത്ത് നിന്നും അമൃതകണികളായ മധുരവചനങ്ങൾ പൊഴിച്ച് എന്നെ ആനന്ദിപ്പിച്ചാലും... വിരഹത്താൽ ഇതുവരെ ഉരുകിയ എന്റെ മനസ്സിന്റെ ശാന്തിയ്ക്കായി, പൂർണ്ണമായ ഇഴുകിച്ചേരലിനായി, ഹൃദയങ്ങളുടെ ഒത്തുചേരലിന് പ്രതിബന്ധമായി നിൽക്കുന്ന... നിന്റെ മാറിടം മറയ്ക്കുന്ന ഈ പട്ട് ചേലകൾ ഞാൻ എടുത്ത് മാറ്റുകയാണ്. 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

പ്രിയ പരിരംഭണ രഭസ വലിതമിവ പുളകിതമതി ദുരവാപം 
മദുരസി കുചകലശം വിനിവേശായ ശോഷായ മനസിജതാപം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ.. നിന്റെ അസുലഭവും , പ്രണയിതാവിന്റെ സ്പർശ്ശനത്താൽ രോമഹർഷം ഉണർത്തി പുളകം കൊള്ളൂന്നതുമായ കലശ സമാനമായ ആ സ്തനങ്ങൾ എന്റെ മാറിടത്തിൽ അമർത്തി എന്നെ അതിഗാഢം പുണർന്നാലും.. അതെന്റെ പ്രണയദാഹത്തെ ശമിപ്പിച്ച് കൊണ്ട് എന്റെ മാറിൽ ചേർന്നമരട്ടേ... 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

അധര സുധാരസ മുപനയ ഭാമിനി ജീവയ് മൃതമിവ ദാസം 
ത്വയി വിനിഹിതമനസം വിരഹാനലദഗ്ധവ പുഷമവിലാസം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 


എൻറ്റെ പ്രാണപ്രിയേ.. നിന്റെ അധരങ്ങളിൽ നിന്നും എന്നിൽ അമൃത് പകർന്നാലും... ആ അധരാമൃതത്തിലൂടെ നിൻറ്റെ വിരഹത്താൽ മൃതപ്രായനായ എന്നിൽ ജീവൻറ്റെ കിരണങ്ങൾ ജ്വലിപ്പിച്ചാലും.. എൻറ്റെ ഹൃദയം ഞാൻ ഇതാ നിനക്കായി കാഴ്ച്ച വച്ചിരിയ്ക്കുന്നു, നിന്നോടൊപ്പമുള്ള രാസലീലകളിൽ നിന്നകന്ന ശരീരമോ വിരഹതാപത്താൽ വെന്തുരുകുന്നു... 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ. 

ശശിമുഖി മുഖരയ മണിർശനാഗുണ മനുഗുണ കണ്ഠനിനാദം
ശ്രുതിയുഗലേ പികരുത വികലേ മമ ശമയ ചിരാദവസാദം 
ക്ഷണമധുനാ നാരായണമനുഗതമനുസര രാധികേ 

എൻറ്റെ പ്രാണപ്രിയേ.. ചന്ദ്രമുഖീ.. നിൻറ്റെ ആ പവിഴാധരങ്ങളിൽ നിന്നും നിർഗ്ഗമിയ്ക്കുന്ന സ്വരമാധുരിയ്ക്കു തുല്യമായി നിൻറ്റെ അരമണിക്കിങ്ങിണികൾ കിലുങ്ങി ഇവിടമാകെ അവയുടെ മധുരസംഗീതധാരയാൽ നിറയ്ക്കട്ടേ.. മറ്റുള്ളവർക്ക് മധുരതരമായി തോന്നുന്ന കളകൂജനം പോലും വിരഹദുഖത്താൽ ഇതുവരെ എനിയ്ക്ക് പീഡയായിരുന്നു, ഇനി ആ പീഡയ്ക്ക് നിന്റെ അരമണികൾ അറുതി വരുത്തട്ടേ... 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ. 

മാമതി വിഫലരുഷാ വികലീകൃത മവലോകിത മധുനേദം 
മീലിത ലജ്ജിതമിവ നയനം തവ വിരമ വിസൃജ രതിഖേദം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എൻറ്റെ പ്രാണപ്രിയേ.. നിന്റെ കമലനയനങ്ങൾ എന്നിലേയ്ക്ക് അണയാൻ കൊതിയ്ക്കുന്നത് ഞാൻ കാണുന്നു, എന്നാൽ അവ ലജ്ജയാലെന്നത് പോലെ കൂമ്പിപ്പോവുന്നു. എന്നാൽ അത് ലജ്ജയാലല്ല.. നിനക്കെന്നോടുള്ള അകാരണമായ കോപത്താലുള്ള ബഹിഷ്ക്കരണം ആണെന്ന് ഞാൻ തിരിച്ചറിയുന്നു. പരിഭവം വെടിയൂ.. എന്നെ പ്രണയപുരസ്സരം കടാക്ഷിയ്ക്കൂ.. രാസക്രീഡയ്ക്ക് ഇനിയും വൈകുന്നതെന്തിനാണ്? 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല..നാരിയും ഇല്ല,നാം ഒന്നേയുള്ളൂ. 

ശ്രീജയദേവ ഭണിതമിദ മനുപദ നിഗദിത മധുരി പുമോദം 
ജനയതു രസികജനേഷു മനോര മതിരസ ഭാവ വിനോദം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എൻറ്റെ പ്രാണപ്രിയേ.. കവിയായ ജയദേവൻ ഇവിടെ മധുരിപുവായ കൃഷ്നൻറ്റെ ആമോദ ദായകമായ മധുരഭാഷണങ്ങളുടെ പദാനുപദ വിവരണം നൽകിയിരിയ്ക്കുന്നു. ഇത് കവിതയെ ആരാധിയ്ക്കുന്നവരുടെ ഹൃദയത്തിൽ ശൃംഗാര രസത്തിൻറ്റെ ഉദാത്തമായ സൗന്ദര്യം നിറച്ച് അവരെ അഹ്ലാദത്തിൽ ആറാടിയ്ക്കുമാറാകട്ടേ... അവൻ.. പ്രണയ വിവശനായ ആ ശ്യാമവർണ്ണൻ മൊഴിയുന്നു...
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

Thursday 18 June 2015

അഷ്ടപദി 22 - കല്യാണ അഷ്ടപദി - ഹരിമേകരസം ചിരമഭിലഷിത (Ashtapadi - 22 - Harimekarasam Chiramabhilashitha)

(പ്രത്യേകമായി പേരുകളുള്ള രണ്ട് അഷ്ടപദികൾ ആണുള്ളത് 19 ഉം 22 ഉം, അതിൽ കല്യാണ അഷ്ടപദി ആണിത്. ലതാനികുഞ്ജത്തിൽ കടന്നു ചെന്ന രാധയ്ക്ക് ദൃശ്യമായ കൃഷ്ണന്റെ കമനീയമായ രൂപഭംഗിയും, അവനിൽ കാണപ്പെട്ട കാമചേതനകളുടെ വേലിയേറ്റവും ആണീ അഷ്ടപദിയിൽ വിവരിയ്ക്കുന്നത്.

രാഗം - മദ്ധ്യമാവതി)

രാധാവദന വിലോകന വികസിത വിവിധ വികാര വിഭംഗം 
ജലനിധിമിവ വിധുമണ്ഡല ദർശന തരലിത തുംഗ തരംഗം 
ഹരിമേക രസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരു ഹർഷ വശം വദ വദന മനംഗ നിവാസം 

ലതാനികുഞ്ജത്തിൽ കടന്ന രാധയെ വീക്ഷിച്ചതും മാധവൻ വിവിധവികാരങ്ങൾക്ക് വശംവദനായി; ഉദിച്ചുയരുന്ന പൂർണ്ണചന്ദ്രൻ സമുദ്രത്തിൽ തിരകൾ ഉയർത്തുന്ന പ്രതീതി സൃഷ്ടിച്ച് കൊണ്ട് അവന്റെ മുഖത്ത് വിവിധ രസങ്ങൾ.. ഭാവങ്ങൾ മാറി മാറി വിരിഞ്ഞു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....


ഹാര മമലതര താരമുരസി ദധതം പരിരഭ്യ വിദൂരം
സ്ഫുടതരഫേന കദംബകരംബിത മിവ യമുനാ ജലപൂരം
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം

ആ ശ്യാമവർണ്ണൻ കഴുത്തിൽ ധരിച്ചിരുന്ന അതീവപ്രഭയുള്ള വെളുത്ത മുത്തുകളുടെ ഇറക്കം കൂടിയ ഹാരം അവന്റെ മാറിടത്തിൽ, യമുനയുടെ ആഴമേറിയ ഭാഗങ്ങളിലെ ഇരുണ്ടജലത്തിൽ ഒഴുക്ക് സൃഷ്ടിയ്ക്കുന്ന നീർക്കുമിളകളുടെ നിരപോലെ വേറിട്ട കാഴ്ച്ച സൃഷ്ടിയ്ക്കുന്നുണ്ടായിരുന്നു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

ശ്യാമല മൃദുല കളേബര മണ്ഡല മധിഗത ഗൗരദുകൂലം
നീലനലിനമിവ പീതപരാഗ പതലഭര വലയിതമൂലം
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

കൃഷ്ണവർണ്ണമാർന്ന അവന്റെ മൃദു കോമള ശരീരത്തിൽ അവനണിഞ്ഞ വെട്ടിത്തിളങ്ങുന്ന മഞ്ഞപ്പട്ടുടയാടകൾ, ഒരു നീലത്താമരപ്പൂവിനെ സ്വർണ്ണവർണ്ണമാർന്ന പരാഗരേണുക്കൾ ആവരണം ചെയ്തത് പോലെ അതിമനോഹര ദൃശ്യഭംഗി ഒരുക്കിയിരുന്നു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

തരള ദൃഗഞ്ചല ചലനമനോഹര വദനജനിത രതിരാഗം 
സ്ഫുട കമലോദര ഖേലിത ഖഞ്ജനയുഗമിവ ശരദി തടാകം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

ശരത്കാലത്ത് പൊയ്കയിലെ പൂർണ്ണമായി വിടർന്ന നീലത്താമരമലർ പോലെ അരവിന്ദന്റെ സുന്ദരമായ മുഖം ശോഭിയ്ക്കുന്നു. പ്രണയാതുരമായി ചുവന്ന നിറമിഴികൾ, അവന്റെ മുഖമാകുന്ന നീലത്താമരയിൽ വന്നണഞ്ഞ ഇണകാഞ്ചന-പ്പക്ഷികൾ കേളികളാടുന്നത് പോലെ ചാരുതയോടെ, കടക്കണ്ണിലെ കടക്ഷങ്ങളാൽ രാധയിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

വദന കമല പരിശീലന മിലിതമിഹി രസമ കുണ്ഡല ശോഭം
സ്മിതരുചി രുചിര സമുല്ലസിതാധര പല്ലവകൃത രതി ലോഭം 
ഹരിമേകര സംചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

സൂര്യനെ പോലെ പ്രകാശിയ്ക്കുന്ന കൃഷ്ണൻറ്റെ രത്നകുണ്ഡലങ്ങൾ അവൻറ്റെ മുഖകാന്തി ആസ്വദിച്ച് ആമോദത്തോടെ ആ കവിളുകളിൽ തട്ടി അഭിനന്ദിയ്ക്കുന്നു. അവൻറ്റെ ഉദയസൂര്യനെ പോലെ ചുവന്ന ചുണ്ടുകളിൽ മാസ്മരികമായ ആ പുഞ്ചിരി തത്തിക്കളിയ്ക്കുന്നു. ഇളകിയാടുന്ന മുല്ലമുട്ടുകളെ പോലെ അതിസുന്ദരമായ ആ അധരങ്ങൾ രാധയെ രതികാമനകളുടെ ഉത്തുംഗ ശൃംഗത്തിലെത്തിച്ചു.. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമ പ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

ശശികിരണ ച്ഛുരിതോദര ജലധര സുന്ദര സകുസുമ കേശം 
തിമിരോദിത വിധുമണ്ഡല നിർമല മലയജ തിലക നിവേശം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

കേശവൻറ്റെ ചികുരഭാരത്തിൽ അലങ്കരിച്ച വനപുഷ്പങ്ങൾ, കാർമേഘ പാളികൾക്കിടയിലൂടെ കടന്നു വരുന്ന ചന്ദ്രിക പോലെ കാണപ്പെടുന്നു. ചന്ദനത്താൽ അവൻറ്റെ തിരുനെറ്റിയിൽ ചാർത്തിയ തിലകം, കൂരിരുട്ടിനെ അകറ്റിക്കൊണ്ട് അമ്പിളി ഉദിച്ചുയരുന്നത് പോലെയുള്ള തോന്നലുളവാക്കുന്നു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു .... 


വിപുല പുളക ഭരദന്തുരിതം രതികേളി കലാഭിരധീരം 
മണിഗണ കിരണസമൂഹ സമുജ്ജ്വല ഭൂഷണ സുഭഗശരീരം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

രത്നഭരിതമായ ആഭരണങ്ങളാൽ അലങ്കരിച്ച മാധവൻറ്റെ കോമളമായ ശരീരകാന്തിയിൽ ആ ലതാനികുഞ്ജമാകെ പ്രകാശപൂരിതമായി, പ്രണയാതുരമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. രാധയുടെ അഭിലാഷവികാരതരംഗങ്ങൾക്ക് അതേ രതികാമനകളുടെ ഭാഷയിൽ ഉത്തരം നൽകവേ രാസക്രീഡയ്ക്ക് രംഗമൊരുങ്ങുകയായിരുന്നു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു .... 

ശ്രീജയദേവ ഭണിത വിഭവ ദ്വിഗുണീകൃത ഭൂഷണ ഭാരം
പ്രണമത ഹൃദി സുചിരം വിനിധായ ഹരിം സുകൃതോദയ സാരം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

അവനിലെ ശോഭവർദ്ധിപ്പിച്ചുകൊണ്ടോ അതോ അവയുടെ ശോഭ അവനാൽ വർദ്ധിതമാകയാലോ എന്ന ശങ്ക ഉണർത്തുന്ന ശ്രീകൃഷ്ണൻറ്റെ രത്നഭരിതമായ ആ ആഭരങ്ങളെക്കാൾ അത്രയോ ഇരട്ടി വാക്യരത്നങ്ങളാൽ കവി ജയദേവൻ ഇവിടെ അർച്ചന ചെയ്യുന്നു.. ആ ലതാനികുഞ്ജത്തിൽ രാധയ്ക്ക് അഭിമുഖമായി അവൻ നിന്നു... 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

Tuesday 16 June 2015

അഷ്ടപദി 21 - മഞ്ജുതരകുഞ്ജതലകേളിസദനേ (Ashtapadi - 21 - Manjuthara Kunjathala Keleesadane)

(ലാതാനികുഞ്ജത്തിനു സമീപം വരെ രാധയ്ക്ക് കൂട്ടായ സഖി, അവിടെ എത്തിയപ്പോൾ രാധയിൽ ഉണ്ടായ ശങ്ക അകറ്റുവാൻ പറഞ്ഞ വാക്കുകൾ ആണീ അഷ്ടപദിയിൽ 

രാഗം - ഘണ്ഡ )

മഞ്ജുതര കുഞ്ജതല കേളിസദനേ 
ഇഹ വിലസ രതിരഭ സഹസിത വദനേ 
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... മനോജ്ഞമായി അലങ്കരിച്ച മൃദുതല രാസലീലാ മന്ദിരസമീപം, ആകാംഷയുടേയും, രതി കാമനകളുടേയും ഭാവങ്ങൾ മാറിമാറി വിടരുന്നത് , നിന്റെ മുഖത്തെ ഇപ്പോൾ തെളിയുന്ന ആ ചിരിയുടെ പ്രഭയിൽ കൂടുതൽ വ്യക്തമാകുന്നു. ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

നവ ഭവദശോക ദല ശയന സാരേ 
ഇഹ വിലസ കുചകലശ തരള ഹാരേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... പുതുമയാർന്ന അശോകപ്പൂക്കളും, മുട്ടുകളും വാരിവിതറിയ തൽപ്പത്തിൽ ഹരിയുമായി രാസലീലയാടി ആമോദിയ്ക്കുവാൻ, നിന്റെ കഴുത്തിലെ രത്നഹാരം പോലും വികൃതി കാട്ടി നിന്റെ കലശസമാനമായ സ്തനങ്ങൾക്കിടയിൽ കടന്ന് പുളകം വിതറുന്നു.. 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .


കുസുമ ചയ രചിത ശുചി വാസ ഗേഹേ
ഇഹ വിലസ കുസുമസുകുമാര ദേഹേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... പുഷ്പാലംകൃതമായും ശുചിയായും സൂക്ഷിച്ചിട്ടുള്ള വനത്തിലെ വള്ളിക്കുടിലിൽ, ഹരിയോടൊപ്പം ആനന്ദിയ്ക്കുവാൻ പുഷ്പ സദൃശമായ മാർദ്ദവം സിദ്ധിച്ച മേനിയോടെ നീ ചെന്നാലും.. 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

ചല മലയ വന പവനസുരഭി ശീതേ
ഇഹ വിലസ മദന ശര നികര ഭീതേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... മലയപർവ്വതത്തിലെ ചന്ദന വൃക്ഷങ്ങളെ തഴുകി അവയുടെ സുഗന്ധം പേരി വരുന്ന കുളിർകാറ്റ്‌ ആ വള്ളിക്കുടിലിനെ സുഖ ശീതളമാക്കുന്നു. കാമദേവന്റെ ശല്യപ്പെടുന്ന ശരമാരിയിൽ നിന്നും നീ ആ നികുഞ്ജത്തിലെ നിനക്കായി കാത്തിരിയ്ക്കുന്ന മന്മഥനിൽ അഭയം തേടുക.. 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

വിതത ബഹുവല്ലി നവപല്ലവ ഘനേ
ഇഹ വിലസ പീന കുച കുംഭ ജഘനേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... ആ ലതാസദനം ബഹുവർണ്ണങ്ങളിലുള്ള ലതകളാലും, തളിരുകളാലും അലംകൃതമാണ്. അവയ്ക്ക് ഉന്മാദമായി നിന്റെ ആകർഷണീയമായ തടിച്ച സ്തനങ്ങളും കുംഭസമാനമായ നിതംബവും പ്രശോഭിയ്ക്കട്ടേ... 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .


മധുമുദിത മധുപ കുല കലിതരാവേ
ഇഹ വിലസ കുസുമശര സരസ ഭാവേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... ലതാ നികുഞ്ജത്തിലും സമീപവനത്തിലും വസന്തത്തിൽ വിടർന്ന പൂക്കളിലെ മധു നുകർന്ന് ഉന്മത്തരായ മധുപന്മാരുടെ കൂട്ടം മൂളിപ്പട്ടുകൾ പാടിപ്പറന്ന് പശ്ചാത്തല സംഗീതം കൊഴുപ്പിയ്ക്കുന്നു. ആ പുഷ്പ്പങ്ങളും മധുകരങ്ങളും കാമദേവന്റെ അഭീഷ്ടം നിറവേറ്റി സംതൃപ്തരാണ്, നീ മാത്രം പുഷ്പ്പശരന്റെ അസ്ത്രങ്ങളിൽ ഉത്തേജിതയായി തുടരുന്നു... 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും..മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

മധു തരള പിക നികര നിനദ മുഖരേ
ഇഹ വിലസ ദശന രുചി രുചിര ശിഖരേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... വനത്തിനു മോടികൂട്ടുന്ന നിന്റെ കേശഭാരവും, അവയുടെ പശ്ചാത്തലത്തിൽ ചിരിയ്ക്കുമ്പോൾ തെളിയുന്ന ആ ദന്തകാന്തിയ്ക്കും വസന്തോന്മാദത്തിൽ കോകിലങ്ങൾ നിരവധി രാഗങ്ങൾ ആലപിച്ച് രംഗം സംഗീത സാന്ദ്രമാക്കുന്നു. 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

വിഹിത പദ്മാവതീസുഖ സമാജേ
ഭണതി ജയദേവ കവിരാജേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... കവി ജയദേവൻ പത്നിയും നർത്തകിയുമായ പദ്മാവതിയുടെ ഭക്ത്യോന്മാദത്തിലുള്ള നൃത്തച്ചുവടുകൾക്കൊപ്പം രാധാ കൃഷ്ണന്മാരുടെ പ്രണയലീലകൾ ആലപിയ്ക്കുന്നു. 
രാധയുടെ സഖി അവളെ പ്രേരിപ്പിയ്ക്കുന്നു...ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

Sunday 14 June 2015

അഷ്ടപദി 20 - മുഗ്ധേ മധുമഥനമനുഗത (Ashtapadi - 20 - Mugdhe Madhumathanamanugatha)

(കൃഷ്ണന്റെ വരവും മധുരഭാഷണവും രാധയിൽ വലിയ മാറ്റം ഉണ്ടാക്കിയെങ്കിലും, അവൻ ലതാഗൃഹത്തിലേയ്ക്ക് മടങ്ങിയപ്പോൾ അനുഗമിയ്ക്കാൻ അവൾ തയ്യാറായില്ല. വിട്ടുമാറാത്ത ആ അകൽച്ചയെ ..പരിഭവത്തെ.. അഹന്തയെ.. അതിന്റെ വ്യർത്ഥത വ്യക്തമാക്കി രാധയെ രാസലീലയ്ക്ക് സഖി പ്രേരിപ്പിയ്ക്കുകയാണീ അഷ്ടപദിയിൽ.

രാഗം - കല്യാണി )

വിരചിത ചാടുവചന രചനം ചരണേ രചിതപ്രണിപാതം
സംപ്രതി മഞ്ജുലവഞ്ജുലസീമനി കേളിശയനമനുയാതം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

രാധയുടെ സഖി പറയുന്നു... പ്രിയ തോഴീ.. രാധേ.. നിന്നോട് മൃദുവും, മധുരതരവുമായ മൊഴികൾ ചൊരിഞ്ഞ്, നിന്റെ മുന്നിൽ മുട്ടുകുത്തി വണങ്ങി , നിന്റെ പാദങ്ങൾ ശിരസ്സിൽ വച്ച് സ്തുതിച്ച്, അവൻ... ആ ശ്യാമവർണ്ണൻ കദംബ വൃക്ഷത്തണലിലെ ലതാഗൃഹത്തിൽ പുഷ്പ്പശയ്യയിൽ രാസലീലയ്ക്കായി നിന്നെയും കാത്ത് ശയിയ്ക്കുന്നു. കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

ഘനജഘന സ്തനഭാരഭരേ ദരമന്ഥര ചരണവിഹാരം
മുഖരിത മണീമഞ്ജീരമുപൈഹി വിധേഹി മരാലവികാരം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

പ്രിയ തോഴീ.. രാധേ.. അവൻ കാത്തിരിയ്ക്കുന്ന നദിക്കരയിലെ നികുഞ്ജത്തിലേയ്ക്ക് നിന്റെ വിസ്തൃതമായ അരക്കെട്ടും, ഭാരമേറിയ സ്തനങ്ങളും നിഷ്ക്കർഷിയ്ക്കുന്ന മന്ദഗതിയായ ചലനത്തിലൂടെ നീങ്ങിയാലും... ആ യാത്രയിൽ നിനക്കും അവനും ഉന്മാദദായകമായി നിന്റെ അരമണി കിങ്ങിണികളും, പാദസരങ്ങളും കിലുങ്ങട്ടേ.. അരയന്നപ്പിടയുടെ ഗതിതാളത്തിൽ നീ അവനെ സമീപിയ്ക്കുക, അതവനിൽ വികാരവാഞ്ച ജ്വലിപ്പിയ്ക്കട്ടേ ...
കറയറ്റ താരുണ്യ ലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ..


ശൃണു രമണീയതരം തരുണീജനമോഹന മധുപവിരാവം
കുസുമശരാസന ശാസനബന്ദിനി പികനികരേ ഭജ ഭാവം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

ഗോപികാ ഹൃദയങ്ങളുടെ താളം തെറ്റിച്ച്, അവരെ സ്വർഗ്ഗീയ സംഗീത വീചികളിൽ നീരാടച്ചും, അതിൽ അലിഞ്ഞ് സ്വയം ഇല്ലാതാക്കുകയും ചെയ്യുന്ന കൃഷ്ണന്റെ മുരളിയിൽ നിന്നൊഴുകി വരുന്ന ലളിതസംഗീതം ആസ്വദിച്ചാലും.. മന്മഥന്റെ നിർദ്ദേശങ്ങൾ വിളംബരം ചെയ്യുന്ന കുയിലുകളുടെ മധുഗാനരവം നുകരൂ.. 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

അനിലതരല കിസലയ നികരേണ കരേണ ലതാനികുരുംബം
പ്രേരണമിവ കരഭോരു കരോതി ഗതിം പ്രതിമുഞ്ച വിളംബം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

അല്ലയോ.. രാധേ... ആനയുടെ തുമ്പിക്കൈയ്ക്ക് സമാനമായ ഉരുക്കളോട് കൂടിയവളേ.. ഇളം കാറ്റിൽ ഇളകുന്ന ഈ തളിരിലകളും, വള്ളിപ്പടർപ്പുകളും നിന്നോട് മന്ത്രിയ്ക്കുന്നത് .... വിളംബം കൂടാതെ അവൻ കാത്തിരിയ്ക്കുന്ന ലതാനികുഞ്ജത്തിലേയ്ക്ക് പോകുവാനാണ്, അവിടേയ്ക്കുള്ള മാർഗ്ഗം കാട്ടിത്തരികയാണ് അവയുടെ ആ കരങ്ങളിലൂടെ, അവയുടെ ചലനങ്ങളിലൂടെ... 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

സ്ഫുരിതമനങ്ഗതരങ്ഗവശാദിവ സൂചിതഹരിപരിരംഭം
പൃച്ഛ മനോഹരഹാരവിമലജലധാരമമും കുചകുംഭം
മുഗ്ധേ മധുമഥനമനുഗതമനുസര രാധികേ

അല്ലയോ.. രാധേ... ആ മനോജ്ഞമായ രത്നഹാരത്താൽ അലങ്കരിയ്ക്കപ്പെടുന്ന നിന്റെ ശുദ്ധവും തെളിഞ്ഞതുമായ ജലം സംഭരിച്ച കലശസമാനമായ, കുചങ്ങളോട് ഒരു വട്ടം ചോദിച്ച് നോക്കുക.. അവ ശ്രീ ഹരിയുടെ പരിരംഭണത്തിൽ തുള്ളീതുളുമ്പാൻ വെമ്പുകയല്ലേ എന്ന് ? 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...


അധിഗതമഖിലസഖീഭിരിദം തവ വപുരപി രതിരണസജ്ജം
ചണ്ഡി രസിതരശനാരവഡിണ്ഡിമമഭിസര സരസമലജ്ജം
മുഗ്ധേ മധുമഥനമനുഗതമനുസര രാധികേ

അല്ലയോ..രാധേ... നിന്റെ സഖിമാരായ ഞങ്ങൾക്കെല്ലാം വ്യക്തമാണ് നിന്റെ മനോഗതം... നിന്റെ ദേഹം രതിക്രീഡയ്ക്ക് സജ്ജമായി നിന്ന് ദേഹിയിൽ സമ്മർദ്ദം ചെലുത്തുകയാണ്. രതിവേഗത്തിനായ് തുടിയ്ക്കുന്നവളേ... അവൻ നിനക്കായി കാത്തിരിയ്ക്കുന്ന നിങ്ങളുടെ രഹസ്യസമാഗമ ലതാഗൃഹത്തിലേയ്ക്ക് നിന്റെ അരമണികളുടെ കിലുക്കത്താൽ ആഗമനം വിളംബരം ചെയ്തും, ലജ്ജയെ കുടഞ്ഞെറിഞ്ഞ് ഉല്ലാസവതിയായി സമാഗമത്തിനായി കടന്ന് ചെല്ലുക.. 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

സ്മരശരസുഭഗനഖേന കരേണ സഖീമവലമ്ബ്യ സലീലം
ചല വലയക്വണീതൈരവ ബോധയ ഹരമപി നിജഗതിശീലം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

അല്ലയോ..രാധേ... സഖിമാരാൽ വർണ്ണങ്ങൾ തൂകി അണിയിച്ചൊരുക്കിയ നിന്റെ വിരലിലെ അഞ്ച് നഖങ്ങൾ ഇപ്പോൾ കാമദേവന്റെ പഞ്ചശരങ്ങൾ ആയിത്തീർന്നിരിയ്ക്കുന്നു. അവയുടെപ്രയോഗത്താൽ പ്രണയലീലയിൽ കുശലനായ ശ്രീഹരിയെ വികാരതരളിതനാക്കിയാലും. ലതാനികുന്ജ്ജത്തിലെത്തുന്ന നീ കയ്യിലെ കങ്കണങ്ങളുടെ കുലുക്കത്തിലൂടെ അവനെ നിന്റെ വരവറിയിച്ചാലും.... 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

ശ്രീജയദേവ ഭണിത മധരീകൃത ഹാരമുദാസിതവാമം
ഹരി വിനിഹിത മനസാമധിതിഷ്ഠതു കണ്ഠതടീമവിരാമം
മുഗ്ധേ മധുമഥന മനുഗത മനുസര രാധികേ

കവി ജയദേവനാൽ രചിയ്ക്കപ്പെട്ട ഈ ഗാനം ശ്രീഹരിയെ ഹൃദയങ്ങളിൽ വഹിയ്ക്കുന്ന ഭക്തജനങ്ങൾക്കും സഹൃദയർക്കും അവരുടെ കണ്ഠത്തിൽ പ്രശോഭിയ്ക്കും ഹാരങ്ങളേക്കാൾ പ്രിയകരവും സ്ഥായിയായി നിലനില്ക്കുന്നതും ആയിത്തീരട്ടെ... സഖി രാധയെ കൃഷ്ണസവിധത്തിലേയ്ക്ക് നയിയ്ക്കുന്നു... 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...