Saturday 13 June 2015

അഷ്ടപദി 19 - ദർശ്ശനാഷ്ടപദി - പ്രിയേ ചാരുശീലേ (Ashtapadi - 19 - Priye Charuseele )

(പ്രത്യേകമായ പേരുകൾ ഉള്ള 2 അഷ്ടപദികൾ ആണുള്ളത്, അവയിൽ ആദ്യത്തേതാണ് ദർശ്ശനാഷ്ടപദി എന്ന 19 ആം അഷ്ടപദി; ഗീതഗോവിന്ദത്തിലെ 19 ആം പ്രബന്ധത്തിലെ ആമുഖ ശ്ലോകസംഗ്രഹം ചേർക്കാതിരുന്നാൽ കഥാസാരം പൂർണ്ണമാകില്ല എന്നതിനാൽ അതാകട്ടെ.. ആദ്യം ..)

സൂര്യൻ മലയപർവ്വത്തിന്റെ മറവിലേയ്ക്ക് നീങ്ങിയിരിയ്ക്കുന്നു.... ഇരുൾ മൂടിത്തുടങ്ങുന്ന നന്ദവനത്തിന്റെ പ്രതിച്ഛായ പോലെ രാധയുടെ മനസ്സ് മേഘാവൃതമായിത്തന്നെ തുടരുന്നു. അവളുടെ ശ്വാസഗതി ഇപ്പോഴും തീവ്രമായി തുടരുന്നു എങ്കിലും മുഖം വാടിക്കരിഞ്ഞിരിയ്ക്കുന്നു. അവളിലെ ആ തളർച്ചയിലേയ്ക്ക് കൃഷ്ണൻ കടന്നു വരികയാണ്; അവന്റെ ദർശ്ശനമാത്രയിൽ രാധ മറ്റൊരാളായി മാറുകയും, സഖിയെ ലജ്ജാപൂർവ്വം ഒളികണ്ണെറിഞ്ഞ് വീക്ഷിയ്ക്കുകയും ചെയ്തു. കൃഷ്ണനും ഈ മാറ്റത്തിൽ അതീവസന്തുഷ്ടനായി, അവൻ മധുരതരവും വികരനിർഭരവുമായ ഭാഷയിൽ അവളോട് പറഞ്ഞ് തുടങ്ങി...

(രാഗം - മുഖാരി)

വദസി യദി കിംചിദപി ദന്തരുചി കൌമുദീ ഹരതി ദരതിമിരമതിഘോരം 
സ്ഫുരദധരസീധവേ തവ വദനചന്ദ്രമാ രോചയതു ലോചനചകോരം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം 

ഐശ്വര്യവതീ... അകാരണമായ ഈ പരിഭവം ഉപേക്ഷിച്ചാലും. നീ... എന്നോട് എന്തെങ്കിലും ഉരിയാടിയാലും..അത് ഒരു വാക്കായാൽ പോലും എന്റെ മനസ്സിലെ ദുഖഭീതികളുടെ കരിനിഴൽ ഇല്ലാതാക്കാൻ നിന്റെ കോമള ദന്തങ്ങളിൽ നിന്നുതിർക്കുന്ന പൂനിലാവിനു സമാനമായ ആ രശ്മികൾക്കാകും. നിന്റെ പൂർണ്ണാചന്ദ്രനെ തോൽപ്പിയ്ക്കുന്ന മുഖബിംബം എന്റെ നയനങ്ങളെ ഒരു ചകോരപക്ഷിയാക്കി മാറ്റുന്നു, അവ നിന്റെ അധരത്തിൽ നിന്നുതിരും അമൃതതുല്യ വചനങ്ങൾക്കായി കാത്തിരിയ്ക്കുന്നു. 
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...

സത്യമേവാസി യദി സുദതി മയി കോപിനീ ദേഹി ഖരനഖ ശരഘാതം 
ഘടയ ഭുജബന്ധനം ജനയ രദഖണ്ഡനം യേന വാ ഭവതി സുഖജാതം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം 


ഓ.. പ്രിയേ.. മനോഹരമായ ചിരിതൂകിയവളേ.. നീ ഇനിയും എന്നിൽ കോപിഷ്ടയെങ്കിൽ... നിന്റെ കോപത്തിനു ശരിയായ കാരണമുണ്ടെന്ന് നീ വിശ്വസിയ്ക്കുന്നുവെങ്കിൽ... ഞാനിതാ അതിനുള്ള ശിക്ഷയേറ്റുവാങ്ങുവാൻ സന്നദ്ധനായി നിന്റെ മുന്നിൽ നില്ക്കുന്നു. നിന്റെ കൂർത്ത നഖങ്ങളാൽ എന്നിൽ ക്ഷതങ്ങൾ ഏൽപ്പിച്ചാലും ...... നിന്റെ കരവലയത്തിൽ എന്നെ ഞെരിച്ചമർത്തി വേദനിപ്പിച്ചാലും... നിന്റെ പല്ലുകളാൽ എന്റെ ചുണ്ടുകളിൽ രക്തം കിനിയുന്ന ച്ഛേദം വരുത്തിയാലും.. അപ്രകാരം നിന്റെ കോപം ആറിത്തണുക്കുവാൻ... നിന്നിൽ സന്തോഷം ജനിയ്ക്കുവാൻ ഉത്തകുന്നതെല്ലാം നീ പ്രവർത്തിച്ചാലും...
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും... 

ത്വമസി മമ ഭൂഷണം ത്വമസി മമ ജീവനം ത്വമസി ഭവജലധിരത്നം 
ഭവതു ഭവതീഹ മയി സതതമനോരോധിനി തത്ര മമ ഹൃദയമതിരത്നം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം 

പ്രിയമുള്ളവളേ..നീ എന്റെ ആഭരണമകുന്നു... നീ എന്റെ ജീവിതം തന്നെയാകുന്നു... നീ എന്റെ ഭവസാഗരത്തിലെ രത്നമാകുന്നു. എന്റെ ഹൃദയത്തിലെ ഓരോ തുടിപ്പുകളിലും നീ എനിയ്ക്കനുഭാവമായി എന്നും ഉണ്ടാവണമെന്ന സ്വരം മാത്രം നിറഞ്ഞ് നിൽക്കുന്നു. 
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും... 

നീലനളിനാഭമപി തന്വി തവ ലോചനം ധാരയതി കോകനദരൂപം 
കുസുമശരബാണഭാവേന യദി രഞ്ജയസി കൃഷ്ണമിദമേതദനുരൂപം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം 

പ്രിയമുള്ളവളേ.. നീലത്താമര മലർ പോലെ അതിസുന്ദരങ്ങളായ നിന്റെ മിഴികൾ, അതിയായ കോപത്താൽ ചുവന്ന് ചെന്താമര മലരുകൾ പോലെ കാണപ്പെടുന്നുവല്ലോ... നീ ആ തീഷ്ണമായ കണ്ണുകൾ കാമദേവൻറ്റെ ശരങ്ങളാക്കി എൻറ്റെ ഹൃദയമാകുന്ന ലക്ഷ്യം ഭേദിച്ചാലും.. അത് എത്രയും ഉചിതവും.. എൻറ്റെ പ്രണയപ്രതികരണങ്ങൾക്ക് മാർഗ്ഗദർശ്ശനവുമാകും... 
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും... 


സ്ഫുരതു കുചകുംഭയോരുപരി മണിമഞ്ജരീ രഞ്ജയതു തവ ഹൃദയദേശം 
രസതു രശനാപി തവ ഘനജഘനമണ്ഡലേ ഘോഷയതു മന്മഥനിദേശം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം 

കഴുത്തിലണിഞ്ഞ രത്നമാല നിൻറ്റെ സ്തനങ്ങളാകും താഴികക്കുടങ്ങൾക്ക് മീതെയായി തിളങ്ങി നിൽക്കുക മാത്രമല്ല, അത് അവയ്ക്ക് താഴേയ്ക്ക് കിനിഞ്ഞിറങ്ങി നിൻറ്റെ ഹൃദയദേശമാകെ സന്തോഷപ്രഭ ചൊരിയുന്നു. വിസ്തൃതമായ ആ അരക്കെട്ടിൽ ചുറ്റപ്പെട്ട മണിയരഞ്ഞാണം, കിലുങ്ങുന്ന സ്വരത്തിലൂടെ കമദേവൻറ്റെ കൽപ്പനകൾ ഉറക്കെ വിളിച്ചോതുന്നു. 
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും... 

സ്ഥലകമലഗഞ്ജനം മമ ഹൃദയരഞ്ജനം ജനിതരതിരങ്ഗ പരഭാഗം 
ഭണ മസൃണവാണി കരവാണി ചരണദ്വയം  സരസലസ ദലക്തകരാഗം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം 

പ്രിയപ്പെട്ട രാധേ... മൃദുഭാഷിണീ... നിൻറ്റെ ചെമ്പരത്തിപ്പൂവിനെ തോൽപ്പിയ്ക്കുന്ന ചുവന്ന പാദങ്ങളുടെ ശോഭ എന്റെ ഹൃദയത്തെ കൂടുതൽ വികാരങ്ങൾ ഉണർത്തുന്നു... മൈലാഞ്ചിയാൽ നിറഭേദങ്ങൾ തീർത്ത് ആ പാദസേവ ചെയ്യുവാൻ എന്നോട് ആജ്ഞാപിച്ചാലും.. 
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും... 

സ്മരഗരലഖണ്ഡനം മമ ശിരസി മണ്ഡനം ദേഹി പദപല്ലവ മുദാരം 
ജ്വലതി മയി ദാരുണോ മദനകദനാരുണോ ഹരതു തദുപാഹിത വികാരം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം 

നിൻറ്റെ തളിരിലകൾ പോലെ മൃദുവും സുന്ദരവുമായ പാദങ്ങൾ എൻ റ്റെ ശിരസ്സിൽ വച്ചാലും... അതെ എൻറ്റെ ശിരസ്സിനൊരു ഭൂഷണമാവുകയും കാമൻ എന്നിൽ നിറയ്ക്കുന്ന മോഹവിഷത്തിന് പ്രതിവിധിയും ആകട്ടേ... ആ പാദസ്പർശ്ശം മാത്രമാണ് എൻറ്റെ ഉള്ളിൽ ആളി പടരുന്ന ദുസ്സഹമായ പ്രണയാഗ്നിയെ ശമിപ്പിയ്ക്കുവാൻ പര്യാപ്തമായുള്ളത്. 
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും... 

ഇതി ചടുലചാടുപടുചാരു മുരവൈരിണോ രാധികാമധി വചന ജാതം 
ജയതി പദ്മാവതീരമണജയദേവകവി ഭാരതീഭണിതമതി ശാതം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം 

ഇവിടെ പദ്മാവതീ കാന്തനായ ജയദേവകവി, മുരാസുരവൈരിയായ കൃഷ്ണൻ തന്റെ പ്രിയസഖി രാധയോട് അരുൾ ചെയ്ത, കലഹവിജയം നേടിയ, മധുരം നിറഞ്ഞതും, മനോഹരവും, വികാരനിർഭരവും, ആനന്ദദായകവും ആയ വാക്കുകൾ പുനരാവർത്തിയ്ക്കുന്നു.... 
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും..

No comments:

Post a Comment