Saturday 13 June 2015

അഷ്ടപദി 12 - നാഥ ഹരേ ജഗന്നാഥ ഹരേ ( Ashtapadi 12 - Natha Hare Jagannatha Hare )

(രാധയുടെ സഖി രണ്ടാമതും കൃഷ്ണനെ സമീപിച്ച് രാധയുടെ വിഷമതകൾ അറിയിയ്ക്കുകയും, ലതാഗൃഹത്തിൽ അവരുടെ സമാഗമത്തിനു വഴി തേടുകയുമാണീ അഷ്ടപദിയിൽ 

രാഗം - ശങ്കരാഭരണം )

പശ്യതി ദിശി ദിശി രഹസി ഭവന്തം
ത്വദധരമധുരമധൂനി പിബന്തം
നാഥ! ഹരേ ജഗന്നാഥഹരേ! 
സീദതി രാധാ വാസഗൃഹേ

അല്ലയോ.. കൃഷ്ണാ ..രാധ നോക്കുന്നിടത്തെല്ലാം നിന്റെ രൂപവും, ക്രീഡാവിനോദങ്ങളും കാണുന്നു, നീ അനവധി ഗോപികമാരുടെ അധരാമൃതം നുകരുന്നതായി അവൾക്ക് ചുറ്റും ദൃശ്യമാകുന്നു. ആ കാഴ്ച്ച അവളെ അതീവ ദുഖിതയും പരിഭ്രമ വിവശയും ആക്കുന്നു. ഹേ.. ഹരീ.. രാധ അവളുടെ ഭവനത്തിൽ ഏകാന്തതയിൽ വിരഹിണിയായി കഴിയുന്നതറിഞ്ഞാലും.

ത്വദഭിസരണരഭസേന വലന്തീ
പതതി പദാനി കിയന്തി ചലന്തി
നാഥ! ഹരേ ജഗന്നാഥഹരേ! 
സീദതി രാധാ വാസഗൃഹേ

കൃഷ്ണാ.. നിങ്ങൾ ഇരുവരും സമാഗമങ്ങൾക്കായി മുങ്കൂട്ടി നിശ്ചയിച്ചിട്ടുള്ള ലതാസദനത്തിലേയ്ക്ക് ധൃതിയിൽ പോകാൻ ഇടയ്ക്കിടെ രാധ തയ്യാറെടുക്കുന്നു, എന്നാൽ അവൾ അതീവ ക്ഷീണിതയയതിനാൽ വീണു പോകുന്നു. ഹേ.. ഹരീ.. രാധ അവളുടെ ഭവനത്തിൽ ഏകാന്തതയിൽ വിരഹിണിയായി കഴിയുന്നതറിഞ്ഞാലും.

വിഹിത വിശദബിസ കിസലയവലയാ
ജീവതി പരമിഹ തവരതികലയാ
നാഥ! ഹരേ ജഗന്നാഥഹരേ! 
സീദതി രാധാ വാസഗൃഹേ

ഹേ... കൃഷ്ണാ.. രാധ താമര തണ്ടിനാൽ തീർത്ത ഹാരമണിഞ്ഞ്, തളിരിലകളാൽ ചമച്ച കങ്കണം അണിഞ്ഞ് നിന്റെ സാമീപ്യത്തിനായി കാത്തിരിയ്ക്കുന്നു. അവളുടെ ജീവിതം തന്നെ നീയുമൊത്തുള്ള രതിക്രീഡകൾക്ക് വേണ്ടി മാത്രമുള്ളതാണെന്നത് പോലെ. ഹേ.. ഹരീ.. രാധ അവളുടെ ഭവനത്തിൽ ഏകാന്തതയിൽ വിരഹിണിയായി കഴിയുന്നതറിഞ്ഞാലും.

മുഹുരവലോകിത മണ്ഡന ലീലാ
മധുരിപുരഹമിതി ഭാവനശീലാ
നാഥ! ഹരേ ജഗന്നാഥഹരേ! 
സീദതി രാധാ വാസഗൃഹേ

ഹേ... കൃഷ്ണാ.. രാധ നിന്നോടുള്ള പ്രണയ തീവ്രതയാൽ നിന്നെ അനുകരിച്ച് ഇതേ രീതിയിലുള്ള വസ്ത്രങ്ങളും, ആഭരണങ്ങളും അണിഞ്ഞിരിയ്ക്കുന്നു. കൂടാതെ അവൾ "ഞാൻ കൃഷ്ണനാണ്" എന്ന് പറയുകയും സ്വയം വിസ്മൃതിയിലും, വിഭ്രാന്തിയിലും, നീ തന്നെ ആണവൾ എന്ന തന്മയീഭാവം പൂണ്ട് സങ്കൽപ്പത്തിൽ മുഴുകുകയും ചെയ്യുന്നു. ഹേ..ഹരീ.. രാധ അവളുടെ ഭവനത്തിൽ ഏകാന്തതയിൽ വിരഹിണിയായി കഴിയുന്നതറിഞ്ഞാലും.


ത്വരിതമുപൈതിന കഥമഭിസാരം
ഹരിരിതിവദതി സഖീമനുവാരം
നാഥ! ഹരേ ജഗന്നാഥഹരേ! 
സീദതി രാധാ വാസഗൃഹേ

ഹേ.. കൃഷ്ണാ.. "നീ എന്ത് കൊണ്ടാണ് നിങ്ങളുടെ സ്ഥിരം സമാഗമ കേന്ദ്രമായ ലതാനികുഞ്ജത്തിൽ ഇനിയൊരു ഒത്തുചേരലിനായി എത്തിച്ചേരാൻ വൈകുന്നത്?" എന്ന് രാധ തന്റെ പ്രിയ തോഴിയോട് ആവർത്തിച്ച് ചോദിച്ചു കൊണ്ടേയിരിയ്ക്കുന്നു. ഹേ.. ഹരീ.. രാധ അവളുടെ ഭവനത്തിൽ ഏകാന്തതയിൽ വിരഹിണിയായി കഴിയുന്നത-റിഞ്ഞാലും.

ശ്ലിഷ്യതി ചുംബതി ജലധരകല്പം
ഹരിരുപഗത ഇതി തിമിരമനല്പം
നാഥ! ഹരേ ജഗന്നാഥഹരേ! 
സീദതി രാധാ വാസഗൃഹേ

ഹേ.. കൃഷ്ണാ.. കാർമുകിലുകൾ വാനത്തിൽ ഉയരുന്നതോ, കടുത്ത ഇരുൾ പരക്കുന്നതോ പോലെയുള്ള കാഴ്ച്ചകൾ കാണുമ്പോൾ, കൃഷ്ണൻ തന്റെ അരികിൽ അണഞ്ഞതായി സങ്കല്പ്പിയ്ക്കുകയും രാധ, പ്രണയോന്മാദത്തിൽ അവനെ ഗാഢം പുണരുകയും ചുംബിയ്ക്കുകയും ചെയ്യുന്നു. ഹേ.. ഹരീ.. രാധ അവളുടെ ഭവനത്തിൽ ഏകാന്തതയിൽ വിരഹിണിയായി കഴിയുന്നത- റിഞ്ഞാലും.

ഭവതി വിളംബിനി വിഗളിതലജ്ജാ
വിലപതിരോദിതി വാസകസജ്ജാ
നാഥ! ഹരേ ജഗന്നാഥഹരേ! 
സീദതി രാധാ വാസഗൃഹേ

ഹേ.. കൃഷ്ണാ.. പ്രണയവിവശയായി നിനക്കായി കാത്തിരിയ്ക്കുന്ന രാധയ്ക്കരികിലേയ്ക്ക് വരാൻ നീ വൈകുന്തോറും രാധ കഠിനമായ നിരാശയുടെ കയങ്ങളിലേയ്ക്ക് വീഴുന്നു,അപമാനഭീതി അശേഷം കൂടാതെ, ലജ്ജയെ കാറിൽ പറത്തി, അവൾ ഉറക്കെ നിലവിളിയ്ക്കുന്നു, നിലത്ത് വീഴുന്നു. ഹേ.. ഹരീ.. രാധ അവളുടെ ഭവനത്തിൽ ഏകാന്തതയിൽ വിരഹിണിയായി കഴിയുന്നതറിഞ്ഞാലും.

ശ്രീജയദേവ കവേരിദമുദിതം
രസികജനം തനുതാമതിമുദിതം
നാഥ! ഹരേ ജഗന്നാഥഹരേ! 
സീദതി രാധാ വാസഗൃഹേ

ഹേ.. കൃഷ്ണാ.. കവി ജയദേവകൃതമായ ഈ ഗീതം സഹൃദയന്മാരുടെ ഹൃദയത്തിൽ ആനന്ദം നിറയ്ക്കുമാറാകട്ടെ. ഹേ.. ഹരീ.. രാധ അവളുടെ ഭവനത്തിൽ ഏകാന്തതയിൽ വിരഹിണിയായി കഴിയുന്നതറിഞ്ഞാലും.

No comments:

Post a Comment